Showing posts with label 1782. Show all posts
Showing posts with label 1782. Show all posts

Monday, April 20, 2009

സമാഗമം

വൃത്തിയായി ചെത്തിയെടുത്ത കരിങ്കല്‍ പതിച്ച പാതയിലൂടെ ഹോട്ടല്‍ ഹില്വ്യൂ പാലസിലെ അഡ്മിനിസ്ട്രേറ്റര്‍ സ്യൂട്ടിലേക്ക് നടക്കുമ്പോള്‍ വല്ലാത്ത ഒരു അമ്പരപ്പായിരുന്നു മനസില്‍. ഒരു പക്ഷേ “ജയന്‍, ബാംഗ്ലൂര്‍” എന്ന വിലാസത്തില്‍ നിന്നായിരിക്കാം ഞാനാണെന്നു അവള്‍ ഊഹിച്ചത്. വീണ്ടുമൊരിക്കല്‍ കൂടി അവളെ കണ്ടുമുട്ടുമെന്നു കരുതിയതേ ഇല്ല.

വാതില്‍ തുറന്ന് അകത്തേയ്ക്കു ക്ഷണിക്കുമ്പോള്‍ ആരെയോ തേടുന്ന പോലെ അവള്‍ വീണ്ടും വീണ്ടും പുറത്തേയ്ക്ക് നോട്ടം എറിഞ്ഞു കൊണ്ടിരുന്നു.

“ഇന്ദു വന്നില്ല....ഉറങ്ങുകയാണ്....ഷി ഈസ് ഹാവിങ്ങ് എ ബാഡ് ഹെഡ് എയ്ക്ക് “ ഞാന്‍ പറഞ്ഞു.

“അത് വളരെ കഷ്ടമായി പോയി...എനിവേ യു ഗെറ്റ് ഇന്‍” സ്മിത വേണ്ടത്ര ആതിഥ്യമര്യാദയോടു കൂടി തന്നെ പറഞ്ഞു.

“ഇരിക്കു ജയന്‍....ഞാന്‍ വെള്ളമെടുത്തിട്ടു വരാം”...

സ്യൂട്ടില്‍ കണ്ണോടിച്ചു. രസകരമായി ഒരുക്കിയിരിക്കുന്നു. മരപ്പലകള്‍ പാകിയിരിക്കുന്ന നിലം. ചുവരില്‍ രവിവര്‍മ്മ ചിത്രങ്ങള്‍. ഷെല്ഫിലെ ഒട്ടുമിക്ക ഭാഗവും പുസ്തകങ്ങള്‍ കയ്യടക്കിയിരിക്കുന്നു.

“ഇപ്പോഴും നീ വായന കൈ വിട്ടിട്ടില്ല അല്ലേ?” ട്രേയില്‍ നിന്ന് കൂള്‍ഡ്രിങ്ങ്സ് എടുത്തുകൊണ്ട് ചോദിച്ചു.

“ഇപ്പോള്‍ അതു മാത്രമേ ബാക്കിയുള്ളൂ. ഇവിടത്തെ ഏകാന്തതയില്‍ പുസ്തകങ്ങള്‍ മാത്രമാണ് എനിക്കു കൂട്ട്”

“ഒന്നു ചോദിക്കാന്‍ വിട്ടു...നീയിവിടെ...?

“സുരേഷിന് ഇവിടെയായിരുന്നു ജോലി.... എല്ലാം വളരെ അപ്രതീക്ഷിതമായിരുന്നു.“

“ ഐ അം സോറി...സ്മിത...റിയലി സോറി...ഞാനറിഞ്ഞിരുന്നില്ല“

“ഇറ്റ്സ് ഒ ക്കെ ജയന്‍.. പിന്നെ നീയെങ്ങിനെ ഇവിടെ ?”

“ഹണിമൂണ്‍ ഊട്ടിയിലാക്കണമെന്ന് ഇന്ദുവിന് ആഗ്രഹം.. നെറ്റില്‍ സെര്‍ച്ച് ചെയ്തതും ഹോട്ടല്‍ കണ്ടു പിടിച്ചതും ബുക്കു ചെയ്തതും എല്ലാം ഇന്ദുവാണ്....‍”

“ഓഹ്...റിയലി?”

“ഒരു കാര്യം മാത്രമേ ഞാന്‍ ആവശ്യപ്പെട്ടുള്ളൂ..റൂം നമ്പര്‍ 103 വേണമെന്ന്. ഓര്‍മ്മകളിലേക്ക് മടക്കം വേണമെന്നു തോന്നി....

“ഇപ്പോഴും അതെല്ലാം നീ ഓര്‍ത്തിരിക്കുന്നുവോ?”

........................................................................................................................................................................


പുറത്തു നിന്ന് ക്യാമ്പ് ഫയറിന്നു ചുറ്റും നൃത്തം ചെയ്യുന്ന യുവത്വങ്ങളുടെ ആരവം കേള്‍ക്കാം. ജീവിതത്തിലെ ഏറ്റവും സുന്ദരവും സുരഭിലവുമായ കാലം.

“അച്ഛനുമായി ഇപ്പോള്‍...”

“എല്ലാ ദിവസവും സംസാരിക്കും.....സുഖമല്ലേ എന്നു ചോദിക്കും...തിരിച്ചും അത്രമാത്രം.. ഞാന്‍ വല്ലാതെ വെറുത്തു പോയി ആ മനുഷ്യനെ..”

“ജയന്‍...അങ്ങനെ ഒന്നും പറയരുത്....”

“...എന്റെ മനസില്‍ തങ്കവിഗ്രഹമായിരുന്നു ...മൈ റോള്‍ മോഡല്‍..എന്നോടൊപ്പം എല്ലാകാര്യത്തിനും ഉണ്ടാകും എന്നു കരുതി...പക്ഷേ വാക്കാണ് വലുതെന്ന്....ഞാന്‍ ജനിക്കുന്നതിനു മുമ്പേ തീരുമാനിച്ച എന്റെ വിവാഹം..വാക്കുമാറുന്നതിനേക്കാള്‍ സ്വന്തം മകന്‍ ജീവിതകാലം മുഴുവുന്‍ മനസ്സുരുകി ജീവിക്കട്ടേ എന്നു തീരുമാനിച്ചില്ലേ...... സ്നേഹിക്കണമെന്നുണ്ട്....പക്ഷേ പറ്റുന്നില്ല...”



“ഇറ്റ്സ് ഒക്കെ ജയന്‍...ജസ്റ്റ് ലീവ് ഇറ്റ്...എല്ലാം ആഗ്രഹിക്കുന്ന പോലെ നടക്കില്ലല്ലോ“

“ഫിലോസഫി...ഐ ജസ്റ്റ് ഡോണ്ട് ലൈക്ക് ദാറ്റ്... നഷ്ടങ്ങളെയും ഇച്ഛാഭംഗങ്ങളെയും അതിജീവിക്കാന്‍ മനുഷ്യന്‍ പടച്ചുണ്ടാക്കുന്ന വാചകങ്ങള്‍“

“ജയന്‍ കൂള്‍ ഡൌണ്‍..”

“എനിക്കറിയില്ല നിനക്കെങ്ങനെ എല്ലാം മറക്കാന്‍ സാധിച്ചുവെന്ന്?...അതോ എല്ലാം മറന്നതായി നീ അഭിനയിക്കുന്നതോ?”

........................................................................................................................................................................


പുറത്തെ മഞ്ഞ് ചില്ലു ജാലകങ്ങള്‍ക്കു സമീപം വന്ന് ഉള്ളില്‍ കയറാന്‍ തിരക്കു കൂട്ടുന്നു..

“ജയന്‍ നമുക്കൊന്നു പുറത്ത് നടക്കാന്‍ പോയാലോ?”

“നിനക്കെന്താ വട്ടുണ്ടോ? ഈ കൊടും തണുപ്പത്ത് പുറത്തിറങ്ങാന്‍”

“പ്ലീസ്...ഡാ”

എന്റെ മനസിനെ വരുതിയിലാക്കാന് എന്നും‍ അവള്‍ ഉപയോഗിച്ചിരുന്ന വാക്ക്..


വാതിലുകള്‍ തുറന്നതും മുറിയിലേക്കൊരു ശീതക്കാറ്റടിച്ചു കയറി. വളരെ യാന്ത്രികമായി ഞങ്ങള്‍ പുറത്തിറങ്ങി.

ക്യാമ്പ് ഫയറില്‍ അവശേഷിച്ചിരുന്ന തീ കൂടി കെട്ടിരിക്കുന്നു. എരിയുന്ന കനലില്‍ നിന്ന് ഉയരുന്ന പുകയും കുറേ ചാരവും മാത്രം അവശേഷിക്കുന്നു.

“നമ്മുടെ സ്വപ്നങ്ങള്‍ പോലെ തന്നെ അല്ലേ” കനല്‍ കൂമ്പാരത്തിലേക്ക് ചൂണ്ടി അതു പറയുമ്പോള്‍ അവളുടെ മുഖത്തൊരു വിഷാദ ചായ പടര്‍ന്നിരുന്നു. ചുവന്ന ഷാള്‍ ഒന്നുകൂടി ശരീരത്തോടു വരിഞ്ഞു മുറുക്കി, കൈകള്‍ കൂട്ടി തിരുമ്മി ആകാശത്തേക്ക് നോക്കി നെടുവീര്‍പ്പിട്ടു.

അവളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി. ഇപ്പോഴും അവയുടെ വശ്യതയ്കൊരു കുറവുമില്ല.

“എന്താണു ജയന്‍ ...ഇങ്ങനെ നോക്കുന്നത്”?

“ഞാന്‍ വായിച്ചെടുക്കുകയായിരുന്നു നിന്റെ മനസ്സ്..നിന്റെ കണ്ണുകളില്‍ നിന്ന് ”

“ഇല്ല ജയന്‍...നിനക്കൊരിക്കലും അതിനു കഴിയില്ല. നിനക്ക് കഴിഞ്ഞിട്ടില്ല.” സംസാരത്തില്‍ ഗദ്ഗദം വരാതിരിക്കാന്‍ അവള്‍ വളരെ പാടുപെടുന്നുണ്ടെന്നു തോന്നി..

“കണ്ടോ ജയന്‍...ഇന്ന് പൂര്‍ണ്ണ ചന്ദ്രനാണ്... പതിവില്‍ കൂടുതല്‍ വലിപ്പം തോന്നുന്നില്ലേ നിനക്ക്... ഒരു പക്ഷേ...നമ്മുടെ സല്ലാപം കേള്‍ക്കാന്‍ ആകാശത്തുനിന്നിറങ്ങി വന്നതാണോ?

“ആയിരിക്കും....“

അപക്വമായ മനസ്സില്‍ വീണ്ടും പ്രണയത്തിന്റെ നെരിപ്പോടുകള്‍ എരിയാന്‍ തുടങ്ങി. മള്‍ട്ടിപ്ലെക്സുകളിലെ ക്യാബിന്‍ സീറ്റുകളില്‍‍ ഇടം പിടിച്ച യുവത്വങ്ങളുടെ മനസ്സായിരുന്നു ഞങ്ങള്‍ക്കപ്പോള്‍. എവിടെ നിന്നോ ഒരു കൂട്ടം ചിത്ര ശലഭങ്ങള്‍ അവിടേയ്ക്ക് പാറി വന്നു. പാതി ഉറക്കത്തിലായിരുന്ന പൂവുകള്‍ ഉണര്‍ത്തെഴുന്നേറ്റു. പ്രഥമ സമാഗമം പോലെ അവ ശലഭങ്ങളെ സ്വികരിച്ചു.

........................................................................................................................................................................

മഞ്ഞിന്റെ കുളിരിലും ദേഹത്തു പൊടിഞ്ഞ വിയര്‍പ്പു തുള്ളികള്‍ തുടച്ച് തിരിച്ചു നടക്കുമ്പോള്‍ മനസ്സില്‍ കുറ്റബോധം ആളിപ്പടരുകയായിരുന്നു. സുഖകരമായ ആലസ്യത്തില്‍ ഒരു സ്വപ്നത്തിലെന്നോണം സ്മിത അവളുടെ മുറിയിലേക്ക് കയറി വാതിലടച്ചു.

ഇന്ദുവിനെ ഉണര്‍ത്താതെ മെല്ലെ വാതില്‍ തുറന്നു അകത്തു കയറീ. നെരിപ്പോട് കത്തിയമര്‍ന്നിരിക്കുന്നു. കറുത്ത കരിമ്പടത്തിനകത്ത് ഇന്ദു സുഖസുഷുപ്തിയില്‍. അവളുടെ മുഖത്തെ നിഷകളങ്കത, മനസില്‍ കുറ്റബോധത്തിനെ വീണ്ടും കൂട്ടിയേ ഉള്ളൂ.

കിടന്നിട്ടും പുലരുവോളം ഉറക്കം വന്നതേയില്ല.

കാലത്ത് ചെക്കൌട്ട് ചെയ്തിറങ്ങുമ്പോള്‍ സ്മിത കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. അവളുടെ പൊട്ടിയ ചുണ്ടില്‍ നിന്നും ഇറ്റു വീഴാന്‍ നില്‍ക്കുന്ന രക്തകണത്തിലായിരുന്നു എന്റെ ശ്രദ്ധ അത്രയും.